Friday, August 26, 2011

മോചനം എന്റെ ജന്മാവകാശം



ഇറോം ചാനു ശര്‍മ്മിള

( മൊഴിമാറ്റം:പ്രസീദ പത്മ )

മോചിപ്പി,ക്കെന്റെ കാലുകള്‍
കാരിരുമ്പ്‌ വളയക്കുരുക്കില്‍ നിന്ന്‌
ഈ കുടുസ്സി-ടത്തിലെന്നെ,യടയ്ക്കാന്‍
പക്ഷിയായ്പ്പിറന്നതോ എന്റെ പാതകം..?!

എന്തൊരൊച്ചയും ബഹളവുമാണീ
തടവിന്‍ ശ്യാമക്കുടുസ്സു മുറിക്കുള്ളില്‍
കിളികൂജനമല്ലു,ല്ലാസച്ചിരിയല്ല
താരാട്ടീരടിയുമല്ലല്ലോ കേള്‍വിപ്പുറങ്ങളില്‍..

മാതൃവാത്സല്യമടിത്തട്ടില്‍ നിന്ന്‌
തട്ടിപ്പറിച്ചെടുക്കപ്പെട്ടൊരു കുഞ്ഞ്‌ !
പൊലീസുകരന്റെ കൈക്കരു-
ത്തിലൊരു കുരുന്നു ഗദ്ഗദം പിടയുന്നു..
ഉയരു,ന്നമ്മതന്നാര്‍ത്ത നാദം
ഭര്‍ത്താവ്‌ നഷ്ടപ്പെട്ടവളുടെ വിലാപം..
വിധവയുടെ ദൈന്യരോദനം ..


കാണുന്നകലെയൊരഗ്നി ഗോളം
സര്‍വനാശ ദിനമാഗതമാകുന്നു
വാചികപൈശാചിക പരീക്ഷണങ്ങള്‍
ശാസ്ത്രോല്‍പ്പന്ന,ത്തുണയോടെ
അഗ്നിഗോളസ്ഫോടനത്തിനൊരുമ്പെടുന്നു

വിവേകത്തെക്കൊല്ലും ലഹരി ത,ന്നുന്മാദത്തില്‍
ഇന്ദ്രിയഭൃത്യരായ്ത്തീര്‍-
ന്നലസം ശയിക്കയാണെല്ലാരും
ചിന്താപരീക്ഷണങ്ങളൊടുങ്ങി
യുക്തി കൊലക്കത്തിക്കിരയായി

കണ്ണുകള്‍ക്കൊന്നിനേയും
രക്ഷിക്കാനാവുന്നില്ല
കരുത്തുകാട്ടാനും കഴിയുന്നില്ല
വിലാപങ്ങള്‍ മാത്രം ബാക്കിയാകുന്നു
എന്നിട്ടും ചുണ്ടത്തൊരു ചിരിയുമായ്‌
ഗിരിനിരകളേറെക്കടന്ന്‌
യാത്രികനെത്തുന്നു

അമൂല്യ-മനുപമം മാനവജന്മം
മൃത്യുവിന്‍ ശ്യാമ കരിമ്പടം വീഴും മുന്‍പായ്‌
ഇരുട്ടിലൊരു ചെരാത്‌ തെളിക്കട്ടേ
മുറിവുകളിലിത്തിരി തേനി,റ്റിക്കട്ടേ
അമരത്വത്തിന്‍ കുഞ്ഞുതൈ നടട്ടെ

കൃത്രിമച്ചിറകുകളിലേറി,ലോകമാകെ-
പ്പറന്നുല്ലസിച്ചവസാനം
ജനി-മൃതികളുടെ വിഭജന രേഖയിലെത്തേ
പ്രാതകാല വിശുദ്ധഗീതികള്‍ക്കൊപ്പം
വിശ്വസംഗീതവുമുയരുമപ്പോള്‍..

ഈ തടവറവാതില്‍ മലര്‍ക്കെത്തുറക്കുക
മുള്ളുകളുടെ ബന്ധനം നീക്കുക
പക്ഷിജന്മത്തെ പഴിക്കാതിരിക്കുക
മോചനമെന്റെ ജന്മാവകാശമാകുന്നു

Tuesday, August 16, 2011


മമ്മി എനിക്ക്‌ പാട്ട്‌ പാഠവും
ഡാന്‍സ്‌ പാഠവും പഠിപ്പിച്ച്‌ തരും,
അത്‌ പഠിക്കാഞ്ഞാല്‍
മമ്മി കരയും.
എന്തിനാണ്‌ മമ്മി കരയുന്നത്‌..?
ഞാന്‍ റിയാലിറ്റി ഷോയിലെ ഫ്ലാറ്റ്‌ സ്വന്തമാക്കണം,
സീരിയല്‍ നടിയാകണം;സിനിമാ താരമാകണം..
അതിനായി ഏത്‌ അഡ്ജസ്റ്റ്മെന്റിനും മമ്മി തയ്യാറാണ്‌..!
(കണ്ണാ,എത്ര അഡ്ജസ്റ്റ്‌ ചെയ്താലും
മമ്മിക്കൊരു കൊഴപ്പോമില്ല..!
എനിക്കാണെങ്കീ
ഒറക്കോം വരും;ഓക്കാനോം വരും
ബ്ലാ..ബ്ലാ..)
.........
ഇതാ ഡാഡിയും മകളും.
ഡാഡി സോഫയിലിരിക്കും
മകളെ മടിയിലിരുത്തും.
'കാസറ്റ്‌ ലീലകളി 'ല്‍ ട്യൂഷനേകി
"കുട്ടനീമത"* തന്ത്രങ്ങള്‍ പഠിപ്പിച്ച്‌
പണിക്കുറ തീര്‍ത്ത്‌
കൗമാര വാസവദത്തയാക്കി
സെറ്റുകളില്‍ നിന്ന്‌ സെറ്റുകളിലേയ്ക്ക്‌...
പിന്നെ
"പശ്ചിമഘട്ടങ്ങളെ കേറിയും
കടന്നും ചെന്നന്യമാം ദേശങ്ങളി "ലും.
സുഖ വിപണനം.
പിടിക്കപ്പെട്ടാല്‍
മറുകുകളെണ്ണിപ്പറഞ്ഞ്‌,
മണങ്ങള്‍ ഓര്‍ത്തെടുത്തോതി,
മൊബെയിലിലെ ഫോട്ടോകളില്‍ പരതി
നിഷ്ക്കളങ്കയായ്‌
മകള്‍ ഉത്തരാധുനിക താത്രിക്കുട്ടിയാകും.
( എടാ, നീ അയച്ച എംഎംഎസും
ഡാഡീടെ കാസറ്റുകളും കണ്ട്‌
ഇക്കിളി പെരുത്ത എന്നെ
നോവിക്കാതെ രസിപ്പിച്ചവരേം
പിന്നെ പോലിസ്‌ പറഞ്ഞവരേം ഞാന്‍ ചൂണ്ടിക്കാണിച്ചു..
ദോഷം കിട്ടുമോഡാ..?)
.........
"അകക്കണ്ണ്‌ തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണമെ"ന്ന്‌ സുഭാഷിതം.
ബാല്യ-ശൈശവങ്ങളുടെ
ഇളം തുടകള്‍ക്കകം തുരന്ന്‌
ഗുരു തൃഷ്ണയുടെ നാരായമുനയാല്‍
ശ്യാമകാമത്തിന്റെ ഹരിശ്രീ,
രക്തരൂക്ഷിത സേകം;നിര്‍വാണം..!

മാതാ-പിതാ-ഗുരു
ദൈവമേ....!!
..............
ആങ്ങളമാരില്ലാത്ത
3Gപൊങ്ങച്ചപ്പെരുക്കത്തില്‍,
റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ
വാത്മീക മുറ്റത്ത്‌ ;
ചാനല്‍ ചര്‍ച്ചകളുടെ
സര്‍വാണി കൂടിയാകുമ്പോള്‍
കേരളമെന്ന പേര്‍ കേട്ടാല്‍
ത്രസിക്കും ബീജ സംഭരണികള്‍...

................................
*വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ്‌ ?കുട്ടനീമതം?.കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ്‌ കുട്ടനീമതത്തിന്റെ കര്‍ത്താവ്‌.എ ഡി 755-786 കാലഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌ എന്നു കരുതുന്നു.കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി (കൂട്ടിക്കൊടുപ്പുകാരി ) എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക്‌ വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ്‌ 1089 പദ്യങ്ങളുള്ള കുട്ടനീമതത്തിന്റെ ഉള്ളടക്കം.