Monday, October 24, 2011

നാറാണത്ത് നിമിഷനങ്ങൾ

അമ്മൂ
നിന്നെക്കൂടാതെ,
മൃത്യുഭീതികള്‍ മുങ്ങി നിവരും സ്നാനഘട്ടങ്ങളില്‍,
ചിതകള്‍ ചിരിച്ചെരിയും വാരണാസിയില്‍,ജഡങ്ങള്‍-
പാതി കരിഞ്ഞൊഴുകും ഗംഗയില്‍
ഭക്തിബോധങ്ങള്‍ ഹിമശൈത്യമായുറയും
ബദരീനാഥി-ലളകനന്ദയില്‍
മുക്തി മന്ത്രങ്ങള്‍ സൗവര്‍ണ
മരാളങ്ങളായ്‌ പറന്നിറങ്ങും മാനസസരസ്സില്‍
അലഞ്ഞലഞ്ഞലഞ്ഞൊരു ബാംസുരിയായ്‌..
വിശപ്പില്‍,വിയര്‍പ്പില്‍ വേവലാതികളില്‍, പിന്നെ
നിന്റെ വെറുപ്പിന്റെ ശ്യാമഗലികളില്‍
പലസ്ഥായിയില്‍ പടിയഴിഞ്ഞഴിഞ്ഞഴി-
ഞ്ഞൊരു,രുളന്‍ പാറയായ്‌
രായിരനെല്ലൂര്‍ കുന്നിന്റെ നെറുകിലേയ്ക്ക്‌
ഞാനുരുണ്ടുരുണ്ടുരുണ്ടു കയറുമീ
"നാറാണത്ത്‌ നിമിഷങ്ങളില്‍ "

ഏതപൂര്‍വ വാസന്തവനാര്‍ദ്രതയില്‍
ആരുടെ കൈവിരല്‍ത്തുമ്പ്‌ പിടിച്ചാണ്‌
നിന്നിലെ രോമാഞ്ചങ്ങള്‍
അനുഭൂതി തിരഞ്ഞ്‌ നടപ്പതിപ്പോള്‍..?

പ്രണയമൊരുപഭോക്തൃത്പന്നം
ക്രയശേഷി വര്‍ദ്ധിച്ചവന്റെ കീശമിടു;ക്കറിയുന്നു ഞാന്‍
" ഞാന്‍ പാതി,യിതില്‍ നീ പാതി "
എന്നോതിയേകിയ
കുന്നിമണികള്‍ക്ക്‌
മഹാമൗന ശിശിരമിവിടെ..


ആഡംബരഹീനം,ചമയരഹിതമൊരു
സ്നേഹശാഖിവിട്ടുന്നിദ്രോന്മാദ
ചക്രവാളം തേടിയത്‌ നിന്റെ നിയോഗം.
തിരിച്ചറിവിന്റെ വിരാമത്തില്‍
പ്രണയത്തിന്റെ ശത്രു പ്രണയം മാത്രം.
നീയെന്നെ നിരാശപ്പെടുത്തിയെന്നതല്ല,
നിന്റെ പ്രണയത്തളിരിലത്തുമ്പത്തൊരു
വൈഡൂര്യമുത്തായ്ത്തിളങ്ങാൻ
ഈ ശപ്ത നീഹാര ബിന്ദു
കൊതിച്ചെന്നതേ,പാതകം

അനിശ്ചിതം,മൃത്യുവേക്കാ-
ളനുരാ-ഗാഗമ സന്ധികള്‍

ഒരു കുന്നിമണിയായ്‌
രായിരനെല്ലൂര്‍ കുന്നില്‍ നിന്ന്‌
ഞാനുരുണ്ടുരുണ്ടുരുണ്ടിറങ്ങുമീ
വേളയി-
ലാരുടെ
വിരിമാറില്‍
രതിനിര്‍വേദ
സ്വേദ ബിന്ദുവായ്‌
കിനിയുകയാണ്‌,
നീയിപ്പോള്‍